November 24, 2007

കരകുര

സുമേഷേ..നിനക്ക് വയസ്സ് 18 ആകുന്നേയുള്ളൂ..പഠിക്കേണ്ട സമയമാണ്,പ്രേമിക്കാനൊക്കെ നിനക്ക് സമയം വരും, ഞാന്‍ പറഞ്ഞ് നിര്‍ത്തി



എപ്പോ വരും..ചേട്ടന് വയസ്സ് മുപ്പതാകാറായില്ലേ?ഇത് വരേ ഒത്ത് കിട്ടിയൊ?എന്റെ സമയം ഇപ്പോഴാ..ഞാന്‍ പ്രേമിക്കും..പ്രേമിക്കും...പ്രേമിക്കും , നിറകണ്ണുകളോടെ സുമേഷ് ആണയിട്ട്



ടാ ചെക്കാ...നീ ആരെ പ്രേമിക്കും?? ക്ണാപ്പെ! നിനക്ക് വല്ല പ്രണയാഭ്യര്‍ത്ഥന കിട്ടിയൊ??

പിന്നെ ...നീ എന്റെ മൂപ്പിളവും പ്രേമവും നോക്കെണ്ടാ. അതിനായിട്ടില്ല്ല നീ, ഞാന്‍ ദേഷ്യപ്പെട്ടു..



അതു ശരി! നീ ഒന്നുമറിഞ്ഞില്ലേ? ഇവന്‍ തെക്കേപ്പാടത്തെ സിമിയുമായുമായ് ഒടുക്കത്തെ ലൈനല്ലേ?നീ ഏത് നാട്ട് കാരനാ? ബാബുവിന്റെ വക



ഏത് തോമാസേട്ടന്റെ മോളാ? പള്ളീല് പാട്ട് പാട്ണാ ക്‌ടാവാ? മോനെ സുമേഷെ നിന്റെ ജന്മം കോഞ്ഞാട്ടാവുട്ടാ...സത്യം പറ നീ ആ പെങ്കുട്ടീരടുത്ത് മിണ്ടീട്ട്‌ണ്ടാ?



അതില്ലാ..പക്ഷെ ഞങ്ങള്‍ എന്നും കാണും..ബസ് സ്റ്റോപ്പില്‍ വച്ച്.... ചില പ്ലാനൊക്കെ ഇട്ടിട്ടുണ്ട് ഞാന്‍, സുമേഷ് ആത്മവിശ്വാസത്തിലാണ്.



ഇത് വെല്ലതും ആ പെങ്കുട്ടിക്കറിയോ? ഞാന്‍ താഴ്മയോടെ ചോദിച്ചു



ഇതു വരെയില്ല...അടുത്തന്നെ അറിയിക്കും! സുമേഷ് മൊഴിഞ്ഞു



മോനെ ഞാന്‍ നിര്‍ത്തി, നീയായ് നിന്റെ പാടായ്!അലമ്പുണ്ടാക്കീട്ട് വന്ന ആരുണ്ടാവില്ല കൂടെ,ടാ ബാബൂ നീയൊക്കെ കൂടിയാ ഇവനെ വഷളാക്കുന്നത്, ഞാന്‍ പോവാ! അങ്ങനെ ഒരു താ‍ക്കീതും കൊടുത്ത് ആ രാത്രിയില്‍ ഞാന്‍ കൂടണഞ്ഞു



...............ടാ നീയറിഞ്ഞാ സുമേഷ് തകര്‍ത്ത്! പിറ്റേ ദിവസം ജോലികഴിഞ്ഞ് പുഷ്‌പുള്ളില്‍ വന്നിറങ്ങി മുന്നേരെ തട്ടുകടയിലിരുന്ന എന്നെ ബാബുവിന്റെ കാറല്‍ പേടിപ്പിച്ച് കളഞ്ഞു..

എന്തെ അവന്‍ ചത്താ!ഞാന്‍ ചോദിച്ചു



ഉവ്വടാ..നിനക്കൊന്നും അവനെ അറിയില്ല്ലാ!അവനാരാ മോന്‍...ബാബു ഒന്നും വിട്ട് പറയുന്നില്ലാ

നീ കാര്യം പറ, ഞാന്‍ ആകാംക്ഷാഭരിതനായ്!



ഇന്ന് 3.40ന്റെ കേയാറില്‍ സിമി വന്നെറങ്ങിയതും സുമേഷവളെ തടഞ്ഞു...എന്നിട്ട് അവന്റെ വലത്തെ കൈത്തണ്ട ഷര്‍ട്ട് നീക്കി അവള്‍ടെ നേരെ പൊക്കി.ദേ കെട്ക്ക്ണ് !ആ ക്‍ടാവ് തല ചുറ്റി വീണ്! ബാബു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.



എന്തെ അവന്റെ കൈയുമ്മേ ക്ലോറഫോം ഉണ്ടാര്‍‌ന്നാ?? നീ കാര്യം തെളിച്ചു പറ ബാബൂ, എനിക്ക് ദേഷ്യം വന്നു.



നീ എന്തൂട്ടാ പറയണെ? അവന്‍ കൈയുമ്മെ സിമീന്ന് കമ്പിപഴുപ്പിച്ച് എഴുതീക്കല്ലേ!!!!അവനിപ്പോ ഇങ്ങോട്ട് വരും,തോമാസേട്ടനും അനിയന്‍‌മാരും മൊത്തം എളകിട്ട്‌ണ്ട്! ബാബു വിശദീകരിച്ചു..

എന്റമ്മേ ......അവന് വട്ടായാ??? ഞാനുറക്കെ ചോദിച്ചു



ഇത് വട്ടൊന്നുമല്ല,ചേട്ടനിതൊന്നും പറഞ്ഞാല്‍ മനസിലാവില്ല, ബാബുവിന്റെ ഉത്തരം പ്രതീക്ഷിച്ചിരുന്ന എനിക്കത് കിട്ടിയത് പുറകില്‍ നിന്നാ, ഞാന്‍ തിരിഞ്ഞു നോക്കി

ദേ നീക്കുന്നു സാക്ഷാല്‍ വീരാധിവീരന്‍,വില്ലാദിവില്ല്ലന്‍..ശ്രീമാന്‍ സുമേഷോത്തുംഗവന്‍...കൂടെ 2-3 ഞെരിഞ്ഞില് പോലത്തെ പിള്ളേരും



ഞാന്‍ അറിയാതെ എഴുന്നേറ്റു കൈകൂപ്പിപ്പോയ്.....മോനെ സമ്മതിച്ച് ..നീ നിന്റെ കൈയൊന്ന് കാണിച്ചേ...നിനക്ക് വേദനയിട്‌ത്തില്ലേ? ഞാന്‍ നിഷ്കളങ്കനായ് ചോദിച്ചു.



പ്രേമമെന്നാല്‍ തന്നെ വേദനയാണ്! അവന്‍ തത്വചിന്തകനായ് മാറി എന്നിട്ട് ഫുള്‍കൈ ഷര്‍ട്ട് തെറുത്ത് കയറ്റി ആ പ്രേമമുദ്ര എനിക്ക് മുന്നില്‍ അനാവൃതമാക്കി!!!



സിമി,സാമി എന്നൊക്കെ വായിക്കാമെങ്കിലും വിറച്ച് വിറച്ച് എഴുതിയിരിക്കുന്ന ആ കുനുകുനെയുള്ള ആ അക്ഷരങ്ങള്‍ അവന്റെ ചെയ്യുന്ന പണിയോടുള്ള ആത്മാര്‍ത്ഥത വെളിവാക്കിയിരുന്നു.

നീ ഇതു എന്തുവെച്ചാ എഴുതിയെ? ഞാന്‍ സംശയാലുവായ്..

പേനെരെ റ്റ്യൂബിന്റെ മൊന പഴിപ്പിച്ചങ്ങട് എഴുതി...മറുപടി ഉടന്‍ വന്നു.

കടലാസിലയാലും കൈതണ്ടയിലായാലും പേന പേന തന്നെ!!!

അപ്പോഴാണ് ഞാന്‍ പേരെഴുതിയതിന്റെ വശങ്ങളിലായ് കുറേ കോറലുകള്‍ കണ്ടത്..കരകുരാ‍ന്ന്...

ഞാന്‍ ചോദിച്ചു , സുമേഷെ പേരൊക്കെ എഴുതിയത് നന്നായിട്ടുണ്ട്..ഈ കാണുന്ന കരകുര എന്താ???

ഇതോ?? ഇത് ഞാന്‍ റ്റ്യൂബ് തെളിയുമൊ എന്ന് നോക്കിയതാ!!!!!!

ഠേ............ഞാനല്ല ബാബു പെടച്ച ശബ്ദമാണ്!!

വിരിയമിട്ട്:ആ പെങ്കുട്ടീടെ പേര് വല്ല ആനന്ദമോഹിനിയ‌മ്പാള്‍ എന്നാ‍വണമായിരുന്ന്!!!എന്നാലും അവന്‍ എഴുതും

November 15, 2007

ധിംകണക്ക ധിന്ന

കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ കച്ചോടമായ് നടക്കുന്ന കാലത്താണ് പ്രശസ്ഥ സംവിധായകന്‍ പ്രഫുലിനെ പരിചയപ്പെട്ടത്...ഇപ്പോ നിങ്ങള്‍ ചോദിക്കും ആരാ ഈ സംവിധായകന്‍ പ്രഫുല്‍ എന്ന് !!! എന്ന് ചോദിച്ചാല്‍ അന്ന് അദ്ദേഹം അടൂര്‍ ഗോപാലകൃഷ്ണന് പടിക്കുന്ന കാലം....ഇനി പ്രശസ്ഥനായിക്കൂടെന്നോന്നുമില്ലല്ലോ? എന്തായാലും അദ്ദേഹമാണ് എന്റെ സിനിമാസംശയങ്ങളുടെ എഞ്ചുവടിയും സിനിമാക്കഥകളുടെ വ്യാകരണവും.മിക്കവാറും എല്ലാ ശനിയാഴ്ചകളിലും ഞാന്‍ പുള്ളിയോടൊപ്പം സ്റ്റൂഡിയൊകള്‍ അല്ലെങ്കില്‍ കൊച്ചിയിലുള്ള ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍ ഒന്നിനും പറ്റിയില്ലെങ്കില്‍ തിയറ്റരുകള്‍ സന്ദര്‍ശിച്ച് കൊണ്ടിരുന്നു.അതില്‍‌പെട്ട ഒരു ശനിയാഴ്ച്ച അതികാലത്ത് പുള്ളി വിളിച്ച് പറഞ്ഞു.. റിയാനില്‍ ഇന്ന് ക്യാമ്പസിന്റെ എഡിറ്റിങ്ങ് ഉണ്ട് ...മ്ക്ക് പൊകാം...(ക്യാമ്പസ് എന്നത് ഒരു സില്‍മാപടമാണു....റിലീസായോ ആവോ??) ഞാനെന്തായാലും സന്തോഷിച്ചു..ഈ എഡിറ്റിങ്ങ് ക്ലോസ് റേഞ്ചില്‍ കാണാലോ.....ഈ സില്‍മാറീല്‍ മുഴുവന്‍ കത്രിക വച്ച് മുറിച്ച്...എഡിറ്ററെ സമ്മതിക്കണം..

അങ്ങനെ റിയാന്‍ സ്റ്റൂഡിയൊയില്‍ എത്തിപ്പെട്ടു....കൂടെ വന്ന സംവിധായകന്‍ എന്നെ ഒരു മൂലയില്‍ നിര്‍ത്തി അകത്ത് കേറാനുള്ള പെര്‍മിഷന്‍ വാ‍ങ്ങാന്‍ പോയ്..പുള്ളി അവിടെ പോയ് സെക്ക്യൂ‍രിറ്റിയൊട് സംസാരിക്കുന്നു...പലര്‍ക്കും കൈ കൊടുക്കുന്നു...പൊട്ടിചിരിക്കുന്നു.... ഇവനാള് പുലിയന്നേ ,എന്താ ഹോള്‍ഡ്...ഞാന്‍ മനസ്സില്‍ ചിന്തിച്ചു...ആശാന്‍ തിരിച്ച് വന്ന് തലമാന്തിക്കൊണ്ട് പറഞ്ഞു ...സംവിധായകന്‍ ആരെയും കടത്തി വിടണ്ട എന്നാ പറഞ്ഞിരിക്കുന്നത്...ദേ കേടക്കണ് കഞ്ഞിങ്കലം ...എന്റെ എഡിറ്റിങ്ങ് ദര്‍ശനം കൂമ്പടഞ്ഞു...അങ്ങനെ പതിവ് പോലെ എന്റെ തലയിലെ കല്ല് ഇളകി ഞാന്‍ പറഞ്ഞ് “പിന്നെ നിന്റെയൊരു സംവിധായകന്‍..ഹ്‌മും..ആള്‍ക്കാരെ തടയാന്‍ അവനാര് വേലുതമ്പിദളവ്യാ...നീ വാടാ ..ഞാനൊന്ന് നോക്കട്ടെ... ഞാന്‍ നേരെ ബില്‍ഡിങ്ങിന്റെ പിന്നിലോട്ട് നടന്നു...മുന്‍‌വാതില്‍ തുറന്നിട്ടാലും അതാണല്ലൊ പതിവ്.പ്രഫുലാണെങ്കില്‍ “അലമ്പ് ഉണ്ടാക്കണ്ടറാ‍..നീ നിന്നെ” എന്ന് പറഞ്ഞ് പിന്നാലെ ഉണ്ട്.

വൌ..പുറകിലോരു വാതില്‍ ചാരിക്കിടക്കുന്നു..കാതോര്‍ത്തപ്പോള്‍ ചില താളങ്ങള്‍ കേള്‍ക്കുന്നുണ്ട് ..ഇതു എഡിറ്റിങ്ങ് തന്നെ.ഞാന്‍ പ്രഫുലിനോട് പറഞ്ഞു നീ സില്‍മാക്കാര്‍നല്ലേ...നീ ആദ്യം കേറ്....അവനാണെങ്കില്‍ അനങ്ങുന്നേ ഇല്ല...പിന്നെ ഉന്ത് തള്ള്.....എന്തിന് പറയുന്നു 120 കിലൊ പ്രഫുലും 90കിലൊ ഞാനും റൂമിലോട്ട് വീഗാലാന്റില്‍ കുഴലില്‍ നിന്ന് വെള്ളത്തിലോട്ട് വീഴുന്ന പോലെ തെറിച്ച് വന്നു..മൂന്നിലതാ 5-8 പേര്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നു..അയ്യേ എന്താ ഇങ്ങനെ..പിന്നെ മനസിലായ് അവര്‍ക്കു മുന്നില്‍ ഒരു പാട്ടിന്റെ റിഹേഴ്സല്‍ നടക്കുന്നുണ്ടെന്ന്..പാട്ട് കാരാരുമില്ല മെയിനായ് ഒരു അപ്പാപ്പന്‍ തബല വായിക്കുന്നുണ്ട്..വേറൊര് ഗഡി എന്തോ പറഞ്ഞ് കൊടുക്കുന്നുണ്ട് അപ്പാപ്പന്....ടാ ഇതാരാന്ന് മനസിലായാ നിനക്ക്..ഇതണ് ജോസേട്ടന്‍...യേശുദാസിനൊക്കെ തബല വായിക്കണ പുലിയാണ്...പ്രഫുല്‍ ചെവിയില്‍ മുരണ്ടു.എന്തൊ എനിക്കത്ര മീച്ചം തൊന്നിയില്ല..ഞാന്‍ അപ്പാപ്പനെയൊന്ന് വിശകലനം ചെയ്തപ്പൊ മനസിലായ്..ആള് മൂന്നലെണ്ണം വീശിയിട്ടാണ് ഇരിപ്പെന്ന്..കണ്ണ് ചൊകചൊകാന്നാ..ബാക്ക്‍ഗ്രൌണ്ടില്‍ ഒരു ആള്‍ക്കഹോള്‍ വാസനയും..

അങ്ങനെയിരിക്കുമ്പോള്‍ ദേ വരുന്നു മാരണം അഥവാ ക്രൂരന്മായ വിധിയുടെ ഇര...നല്ല സില്ക്ക് ജുബ്ബയൊക്കെ ഇട്ട് മുട്യൊക്കെ കുലുക്കി ആള്‍ വന്നു ജോസേട്ടന്റെ സയിഡില്ലുള്ളതും ആ മുറിയിലെ ഏക കസാരയില്‍ ഇരുന്ന്..ശ്രദ്ധയോടെ ജോസേട്ടന്റെ കരചലങ്ങള്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ച് കയ്യും തലയും ചലിപ്പിക്കുന്നുമുണ്ട്..ഞാനടക്കമുള്ള എല്ലാരും ജോസെട്ടനെ വിട്ട് പുള്ളിക്കാരനെ നോക്കിയിരിപ്പാണ്..കുറച്ച് സമയത്തിന് ശേഷം ഞാനാളെയും വിട്ട് ബാക്കിയുള്ളവരെ നോക്കീ..എല്ലാവരുടെയും മുഖത്തൊരു പകപ്പാണ്..പുള്ളിയെ ആര്‍ക്കും പിടികിട്ടിയിട്ടില്ല.ഈ സമയം ജോസെട്ടന്‍ കൊട്ട് നിറുത്തി ചുമരില്‍ ചാരിയിരുന്ന് പേപ്പറ് കൊണ്ട് വീശുകയാണ്.

ദേ വരുന്നു ആദ്യത്തെ വെള്ളിടി ക്രൂരന്മായ വിധിയുടെ ഇരയുടെ വായില്‍ നിന്ന്..അതും ജോസേട്ടനോട്
ബാലന്‍ പൊതുവാളിനെ അറിയുമൊ..നമ്മുടെ കൈതപ്രത്തിന്റെയൊക്കെ ഒപ്പം...

ജോസേട്ടന്‍ തീരെ താല്‍പ്പര്യമില്ലാതെ
ഇല്ലാ‍..

ഇര വീണ്ടും
അതെന്താ അറിയാത്തെ? നിങ്ങളൊക്കെ ഒരു ഫീല്‍ഡിലുള്ളതല്ലെ??

ജോസേട്ടന്‍ മുഖമുയര്‍ത്തി..
പരിചയപ്പെടാന്‍ സാധിച്ചില്ല..

ഈ ജോസേട്ടന്‍ എന്ത് പാവം മനുഷ്യനാണ്..ഈ ടൈപ്പ് ചോദ്യത്തിന് ഉത്തരം പറയണ്ട ഒരു ആവശ്യവുമില്ല എന്ന് ഞാന്‍ മനസ്സില്‍ കരുതി.പക്ഷേ അത് വരാന്‍പൊകുന്ന സുനാമിക്ക് മുമ്പുള്ള ശാന്തതയാണെന്ന് ഞാന്‍ അറിഞ്ഞില്ല.

ഇര വീണ്ടും..
ഞാനാ ചരണത്തില്‍ വായിച്ചത് ശ്രദ്ധിക്കുകയായിരുന്ന്..

ജോസേട്ടന്‍ വീണ്ടും മുഖമുയര്‍ത്തി..
പ്രതികരണമില്ല ..

ഇരയുടെ അവസാന വാക്കുകള്‍
അതില്‍ രണ്ടാമത് വായിച്ചത്...
ധിംകണക്ക ധിന്നയാണോ അതോ ധിംതനക്ക ധിണ്ണയാണോ??

ജോസേട്ടന്‍ ചീറി എഴുന്നേറ്റ് കൊണ്ട് ഏകദേശം ഒരു 100 ഡെസിബെല്‍ സകിണ്ടില്‍
നിന്റപ്പന്റെ ....യാടാ.. എഴുന്നേറ്റ് പോടാ .....രേ

ശ്മ്ശാന മൂകത....പിന്നെയൊരു കൂട്ടച്ചിരി..ഞാന്‍ തന്നെ തുടങ്ങി..2 മിനിറ്റോളം.. ആകെ ബഹളം നമ്മുടെ ഇരയുടെ അവസ്ഥ എന്തണെന്ന് പറഞ്ഞാല്‍..കസേരക്കും പൂര്‍ണ്ണമായ് നില്‍പ്പിനും ഇടയിലുള്ള ഒരു വക്രാസനത്തില്‍ നിന്ന് കണ്ണുകള്‍ പുറത്തെക്ക് ഇപ്പോ വീഴുമെന്ന പോലെ നില്‍പ്പാണ്.മുഖത്ത് രക്തം പോയിട്ട് വെള്ളം പോലുമില്ല.....പെട്ടെന്നു തന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ഇറങ്ങി..അല്ല ഓടി പ്പോയ്

ജോസേട്ടന്‍ ചെയ്ത്തോര്‍ത്ത് പശ്ചാത്തപിച്ചൊ, എന്തോ തലയില്‍ കയ്യും വച്ചിരിക്കുന്നു...


വിരിയമിട്ട്:ധിംകണക്ക ധിന്ന എന്ന് തബലയില്‍ കൊട്ടാന്‍ പറ്റുമൊ?? ആവോ പറ്റുമയിരിക്കും

May 07, 2007

മദ്യപര്‍വ്വം

ഞാന്‍ ..റാം... രഘുറാം...

എന്താ ഒന്നും മിണ്ടാത്തെ? എന്തെങ്കിലും ചോദിക്ക്...

...കഴിക്കുമൊ??

മനസിലായില്ല്ലാ.. ചോദ്യം മനസിലായില്ല....

മദ്യപിക്കുമോ??

ഹാ...ഇനി മദ്യപിക്കുമോ എന്നാണ് ചോദ്യമാണെങ്ങില്‍...അറിയില്ലാ...തന്റെ കഴിവ് പോലിരിക്കും...അല്ല മുമ്പ് മദ്യപിചിട്ടുണ്ടോ എന്നാണെങ്കില്‍...ഉണ്ട് ..മഴവില്ല് വിരിയുന്ന ഈ മുഖത്ത് നോക്കി നുണ പറയാന്‍ പറ്റുന്നില്ല..

ഹും... നിങ്ങള്‍ വളരെ കാല്‍പ്പനികമായ് സംസാരിക്കുന്നു....

താങ്ക് യു.....

ഠേ.........

ഹേ...എന്താദ്....(വലത്തേ കവിള്‍ വലത്തേ കൈ കൊണ്ട് തന്നെ തടവുന്നു)....

കഴിഞ്ഞ വിഷുവിന് ലേഡീസ് ഹോസ്റ്റലില്‍ന്റെ മുന്‍പില്‍ അടിച്ചു ബോധം പോയ് ഉടുത്തുണി തലേക്കെട്ടി കഥകളി നടത്തിയത് ...പിന്നെ ആരാ? ആരാന്ന്??

അത്..ഞാന്‍ അല്ല...അല്ല ..ഞാന്‍ ആദ്യമായിട്ടാ...സോറി...

******************

January 12, 2007

കള്ളകടത്ത്

ദേഹമാസകലം മുറിഞ്ഞിരുന്നു......ശ്വാസം കിട്ടാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്....കണ്ണുകള്‍ പതിയെ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന സൂര്യന്‍ എന്നെ അനുവദിച്ചില്ല.ഇപ്പോള്‍ ഞാനും ചുറ്റുപാടും നിശബ്ദം.എന്തിനു വേണ്ടി..ആര്‍ക്ക് വേണ്ടി..ഇതു ചെയ്തു..മനസ്സ് എന്നോട് ചോദിക്കുന്നുണ്ട്.കാതില്‍ നിലനിന്നിരുന്ന മൂളള്‍ ഒരു ആരുടെയൊ വിളികള്‍ക്ക് വഴിമാറി....

ആ ശനിയാഴ്ച് ഞാനെന്ന 7)0 ക്ലാസ്സ് കാരന് തികച്ചും സാധാരണമായിരുന്നു.എഴുന്നേറ്റ് ചായകുടിച്ചു പേപ്പറും വായിച്ച് നിര്‍വികാരനായ് ഇരുന്ന എന്നോട് അപ്പന്‍ വന്നു പറഞ്ഞു “ഞങള്‍ ത്രിശ്ശുര്‍ വരെ പൊവ്വാണ്...ഇവിടെ ആരുമില്ല...കണ്ടോടത്ത് പൊയ് കറങ്ങി നടക്കരുത്...പിന്നെ മരിയ അപ്പറത്ത് ടുട്ടൂവിന്റെ കൂടെ കളിക്കാന്‍ പോയ്ക്കാണ്..“ നിര്‍ത്തിയതും “തല്ല് പിടിക്കാതെ ഇരുന്നോളൊ” എന്ന് അമ്മ കൂട്ടിച്ചേര്‍ത്തു.പള്ളിയിലെ രൂപക്കൂട്ടിലെ ഉണ്ണീശോയെ പോലെ നിഷ്കളങ്കനായ് ഞാന്‍ തലയാട്ടി.
പക്ഷെ മനസ്സിലാകെ കടുത്ത നിരാശയായിരുന്നു..കാരണം ഇന്നലെ വളരെ ബുദ്ധിമുട്ടിയാണ് ബിനോയിയോട് പറഞ്ഞ് ഇന്നു നടക്കുന്ന 7Aയും 7Dയും തമ്മിലുള്ള ലോകക്കപ്പ് പന്ത് കളിയില്‍ സ്ഥാനം നേടിയത്.പിന്നെ ഒന്നാലോചിച്ചപ്പൊ ..ഞാന്‍ കളിച്ചിട്ട് വലിയ കാര്യമൊന്നുമില്ല ..പിന്നെ എന്റെ രൂപത്തിന്റെ ഭീകരതകൊണ്ടും..അമ്മ ഞങ്ങളുടെ സ്ക്കൂളില്‍ പടിപ്പിക്കുന്നതു കൊണ്ടും ഗോളി ഒഴികെ മറ്റേത് സ്ഥാനത്തേക്കും എന്നെ പരീക്ഷിച്ചിരുന്നു.

അപ്പൊഴാണ് മനോരമയിലെ ആ വാര്‍ത്ത എന്നെ ആകര്‍ഷിച്ചത്...”കള്ളകടത്ത് സംഘം പോലീസ് വല പൊട്ടിച്ചൂ”...മൊത്തം വായിച്ചപ്പൊള്‍ സംഭവം എനിക്കങ്ങ് ക്ഷ പിടിച്ചു...പിന്നെ അതാലോചിച്ചൊരു 10-15 നിമിഷം ഇങ്ങനെ ഇരുന്നു..ഈ സംഭവത്തിലേക്ക് കഴിഞ്ഞയാഴ്ച് കണ്ട “രാജാവിന്റെ മകന്‍” സിനിമയിലെ രംഗങ്ങള്‍ കൂടി എഡിറ്റ് ചെയ്ത് മോഹന്‍ലാലിന് പകരം എന്നെ കേറ്റിയപ്പൊള്‍ ഞാനൊന്നു അടിമുടി വിറച്ചു.പിന്നെ ആലൊചിച്ചപ്പോ വീട്ടിലാരും ഇല്ലാത്തത് കൊണ്ട് കള്ളകടത്തിന് ഇതില്‍ മികച്ച് ഒരവസരം ഇല്ലെന്നു മനസിലാക്കിയ ഞാന്‍ വേഗം എഴുന്നേറ്റ് മുറിയില്‍ പോയ് ആകെയുള്ള കറുത്ത പാന്റും അങ്കില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്ന “ഹാപ്പി” എന്നെഴുതിയ ടി-ഷര്‍ട്ടും എടുത്തിട്ട് ഇന്‍ഷര്‍ട്ട് ചെയ്ത് എനിക്ക് സാധിക്കാവുന്ന മുഴുവന്‍ ക്രൂരതയും മുഖത്തോട്ട് ആവാഹിച്ച് കണ്ണാടിയില്‍ നോക്കി നിര്‍വ്രുതിയടഞ്ഞു. കൊള്ളാം...മനസ്സിലല്ല ..തെല്ലുറക്കെ തന്നെ ഞാന്‍ പറഞ്ഞു.

പിന്നെ മനസ്സില്‍ കടത്താന്‍ പറ്റിയ സാധനങ്ങളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം വന്നത് സ്വര്‍ണ്ണം...പിന്നെ കള്ളനോട്ട്...എങ്കില്‍ പിന്നെ രണ്ടുമായ്കൊട്ടെ എന്നു വിചാരിച്ചു.പതിയെ പണ്ട് സ്കൂളില്‍ പൊകാന്‍ വാങ്ങിതന്ന അലുമിനിയ പെട്ടി എടുത്ത് പൊടി തട്ടി അതില്‍ കുറച്ചു ഗോള്‍ഡ്..അതായത് വീട് പണിക്ക് വാങ്ങിയ വിജാഗിരി അടക്കി വച്ചു.പിന്നെ നോട്ട് ബുക്ക് പൊതിയാന്‍ വാങ്ങി തന്ന ബ്രൌണ്‍ പേപ്പര്‍ മുറിച്ച് ഏകദേശം നൂറിന്റെ നോട്ടിന്റെ വലുപ്പത്തില്‍ മുറിച്ച് പെട്ടിയില്‍ അടുക്കി...പിന്നെ അപ്പാപ്പന്‍ കഴിഞ്ഞ താഴെക്കാട് മുത്തപ്പന്റെ പെരുന്നാളിനു വാങ്ങി തന്ന “Desert Eagle Pistol“ അതായത് കേപ്പ് വച്ച് പൊട്ടിക്കുന്ന കറുത്ത തോക്ക് എടുത്ത് പാന്റിന്റെ പുറകില്‍ തിരുകി(നുണയാണ്...അന്ന് ഞാന്‍ കമ്മീഷണറും ഏകലവ്യനും കണ്ടിരുന്നില്ല).അന്നാദ്യമായ് ഒരു കൈയുറയും വിഗ്ഗും പിന്നെ കൌബൊയ് തൊപ്പിയും ഇല്ലാത്തതിന്റെ വിഷമം ഞാനറിഞ്ഞു.അവസാ‍ന ഒരുക്കമായ് ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി ക്രൂരത ഒട്ടും മുഖത്ത് നിന്ന് ചോര്‍ന്ന് പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തി പറമ്പിലോട്ട് ക്ഷമിക്കണം ...ഈജിപ്റ്റിലെ പുകയിലക്കാടുകളിലേക്ക് ഇറങ്ങി.അങ്ങനെ ആദ്യമായ് എന്റെ സ്വന്തം വീട്ടില്‍ നിന്ന് ഞാന്‍ പതുങ്ങി പതുങ്ങി പുറത്തോട്ടെറെങ്ങി.

കുറേ നേരം ജാതിമരങ്ങളുടെ ഇടയിലൂടെ പതുങ്ങി നടന്നപ്പോല്‍ മനസിലായ് കള്ളകടത്തില്‍ സാഹസികതക്കാണ് പ്രാഥമികസ്ഥാനം എന്ന് മനസിലായ്.അതാ കാണുന്നു...ഈജിപ്റ്റിലെ അമേരിക്കന്‍ കാര്യാലയം i mean...വിറകും പണിസാധനങ്ങളും സൂക്ഷിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്. ഒരു വിഹഘ വീക്ഷണത്തിലൂടെ മുകളില്‍ കൂടെയുള്ള ആക്രമണമാണ് സുരക്ഷിതമെന്ന് എനിക്ക് മനസിലായ്. പാതാളകരണ്ടി കയറില്‍ കെട്ടി മുകളിലേക്ക് എറിഞ്ഞ് പിടിപ്പിച്ച് വലിഞ്ഞ് കയറാമെന്ന് ചിന്തിച്ചെങ്കിലും ഷെഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്തചക്ക മരം സ്വതവേ മടിയനായ എന്നെ വഴിതിരിച്ച് വിട്ടു.പതിയെ അടുത്തെങ്ങും ആരുമില്ലെന്നു ഉറപ്പ് വരുത്തി ആത്തമരത്തില്‍ വലിഞ്ഞു കയരുമ്പോഴും എന്റെ ഒരു കൈ പിസ്റ്റലിന്റെ ട്രിഗ്ഗറില്‍ അമര്‍ന്നിരുന്നു...കാ‍രണം പെട്ടെന്നൊള്ളൊരു ആക്രമണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.അങ്ങനെ ഞാന്‍ വിജയശ്രീലാളിതനായ് മുകളിലെത്തി.

എന്തായാലും വളരെ ബുദ്ധിമുട്ടി കയറിയതല്ലെ..2 ആത്തചക്ക ഫിനിഷ് ചെയ്തെക്കാം ...അങ്ങനെ ആ ഇറ്റാലിയന്‍ പിസ്സാ കഴിച്ചിരിക്കുംബോഴാണ് അമേരിക്കന്‍ കാര്യാലയവും എന്റെ വീടും തമ്മിലുള്ള ഒരു 5 അടി ഗ്യാപ്പ് ശ്രദ്ധയില്‍ പെട്ടെത്.ഈ 5 അടി ഗ്യാപ്പ് ഭൂമിയില്‍ നിന്ന് നോക്കുംബോള്‍ എന്നെ പലപ്പോഴും ആകര്‍ഷിച്ചിട്ടുള്ളതാണ്......ആര്‍ക്ക് കണ്ടാലും ഒന്ന് ചാടികടക്കാന്‍ തോന്നിക്കുന്ന മോഹിപ്പിക്കുന്ന ഒരു 5 അടി ദൂരം........സാഹസികത തെളിയിക്കാന്‍ ഇതില്‍പരം ഒന്നുമില്ല്ല എന്നുറപ്പിച്ച ഞാന്‍ 5 അടി ദൂരത്തെ വിശകലനം ചെയ്ത് ഒരു 10 അടി പിറകോട്ട് നടന്ന് ശ്രീശാന്തിനെപ്പോലെ മുഖം പരമാവധി കൂര്‍പ്പിച്ച് ഷെഡിന്റെ അരികിലോട്ട് ഓടി.....അരികിലെത്തിയതും മനസ്സിന്റെ highlight window യില്‍ എന്റെ ശവപ്പെട്ടി കണ്ടപ്പൊള്‍ ഒരു ഭിത്തിയിലിടിച്ച പോലെ ഞാന്‍ നിന്നു.മൂന്ന് വട്ടം കൂടി ശ്രമിച്ചെങ്കിലും ഫലം തഥൈവ.ഈ നയഗ്ര വെള്ളചാട്ടം ഞാനെങ്ങിനെ മറികടക്കും എന്റെ കുരിശുമുത്തപ്പാ...കൊരട്ടിമുത്തി... രണ്ടു പേരും പുതിയ ഐഡിയ നേരെ എന്റെ തലയിലേക്കെറിഞ്ഞു.ഓ എന്ത് മനൊഹരമായ ആശയം...ഒരു പാലം നിര്‍മ്മിക്കുക നടന്നു അപ്പുറത്തേക്ക് കടക്കുക.പക്ഷെ എന്തു വച്ച് പാലം പണിയും...താഴോട്ട് നോക്കിയപ്പോല്‍ 2 പച്ച തെങ്ങിന്‍പ്പട്ട കിടക്കുന്നുണ്ട്...പക്ഷെ എങ്ങനെ എടുക്കും....

അതാ വരുന്നു...എന്നെക്കാള്‍ 7 വയസ്സിളയതാണെങ്കിലും അതിന്റെ ബഹുമാനമോ..എന്തിന് എന്നെക്കാള്‍ 7 വയസ്സ് കൂടുതാലണെന്നും കരുതുന്ന പെങ്ങള്‍...അവളൊട് പട്ട എടുത്ത് തരാന്‍ പറഞ്ഞാലോ...പറഞ്ഞാല്‍ എന്തായലും കേക്കില്ല...ഭീഷണി അതു വിലപോവുകയെ ഇല്ല...പിന്നെ അനുനയം...അതെ നടക്കൂ..എന്തായാലും ഒരു കള്ളകടത്തുകാരനായ് പോയില്ലേ? ചേട്ടാ..ഒരു ആത്തചക്ക പൊട്ടിച്ച് തരോ?? ഹ ഹാ...തേടിയ തെങ്ങിന്‍പട്ട കാലില്‍ ചുറ്റി...എന്തിന് പറയുന്നു 4 ആത്തചക്കക്ക് വിലപേശി 2 തെങ്ങിന്‍പട്ട മുകളിലെത്തി....എന്തായാലും സഹായിച്ചതല്ലെ..എന്റെ അതിസാഹസികമാ‍യ പ്രകടനം കാണാന്‍ അവളെയും ക്ഷണിച്ചു. അവളാണെങ്കില്‍ എന്റെ പ്രകടനം ക്ലോസ് റേഞ്ചില്‍ കാണാന്‍ നേരെ വീടിന്റെ ടെറസ്സില്‍ ഉപവിഷ്ടയായ്.

പിന്നെ ഞാന്‍ സമയം കളയാതെ പട്ടകള്‍ രണ്ടും കൂട്ടിവച്ചു പാലം റെഡിയാക്കി.വലത് കാല്‍ എടുത്ത് വച്ചമര്‍ത്തി ബലം പരിശോധിച്ചപ്പോള്‍ നടന്ന് അതിലൂടെ കടക്കാനാകില്ലെന്ന യാതാര്‍ഥ്യം ഞാന്‍ മനസ്സിലാക്കി...പിന്നെ ഇരുന്നിഴഞ്ഞ് കടക്കാനായ് ശ്രമം..ഇതിനിടെ ഞാന്‍ പേടിച്ച് എന്റെ മുഖം നവരസങ്ങളിലൂടെ കടന്ന് പോകുന്നത് ഞാനറിഞ്ഞു. ദേ വരുന്ന് അനിയത്തിയുടെ പ്രോത്സാഹന ചോദ്യം...”പട്ടെമേ കൂടെ നടക്കാന്‍ എന്തോരം നേരം വേണം?”..ഈ ചോദ്യം എന്നിലെ കള്ളകടത്ത് കാരന്റെ അഭിമാനത്തെ പിടിച്ചുലച്ചു...പിന്നെ ഒന്നും നോക്കിയില്ല്ല..നേരെ പട്ടയില്‍ ഇരുന്നിഴഞ്ഞ് മുന്നോട്ട്.....ശ്ശ് ശ് ...ക്ക് ക് ര്‍ ര് ...എല്ലാം പൂര്‍ത്തിയായ്...രക്ഷപെടാന്‍ ഇനിയൊന്നും ചെയ്യാനില്ല...ഇരുന്ന് ഇരുപ്പില്‍ തന്നെ പട്ടയൊട് കൂടെ ഇടത്തോട്ട് ചെരിഞ്ഞു..ഞാന്‍ കണ്ണുകള്‍ അടച്ചു...കൈകാലുകള്‍ എവിടെയോ ഉരയ്യുന്നു...

ഫ്ലാഷ് ബാക്ക് പൂര്‍ണ്ണം.....

വെള്ളം വേണമെന്നുണ്ട്..ശബ്ദം പുറത്ത് വരുന്നില്ല.. സ്ഥലകാലം ഏകദേശം പിടികിട്ടിത്തുടങ്ങി...അമ്മ മക്കള്‍ ഞങ്ങളോടുള്ളത്തിനേക്കാള്‍ സ്നേഹവും പരിപാലനയും കൊടുത്ത് വളര്‍ത്തിയിരുന്ന തക്കാളി,വഴുതന,പാവല്‍..മുതലായവയുടെ മുകളിലോട്ട് ആയിരുന്ന് ഈയുള്ളവന്റെ ക്രാഷ് ലാന്റിങ്ങ്....ഭാഗ്യമെന്ന് പറയട്ടെ ഒരു പുല്‍ക്കൊടി പോലും എന്റെ ഉഴുത്‌മറക്കലില്‍ നിന്ന് രക്ഷപെട്ടിട്ടില്ല.പതിയെ ഞെരുങ്ങി ഞാനെഴുന്നേറ്റിരുന്നു..അടഞിരുന്ന ചെവിയിലൂടെ പതിയെ ഒരു കൂവലിന്റെയും..കൈയടിയുടെയും ശബ്ദതരം‌ഗങ്ങള്‍ അരിച്ചിറങ്ങി.....ഞാന്‍ പതിയെ മുകളിലോട്ട് നോക്കി...വായുവിലൂടെ പറന്നിറങ്ങിയ സ്വന്തം ചേട്ടന്റെ സാഹസികതെയെ മനം മറന്ന് അഭിനന്ദിക്കുന്ന പെങ്ങള്‍...തികഞ്ഞ ദേഷ്യവും വേദനയും അതിലേറെ കടുത്ത നിരാശയും മൂലം എന്റെ മുഖം വലിഞ്ഞ്‌മുറുകി..
തെല്ലുറക്കെ തന്നെ ഞാന്‍ വാവിട്ട് കരഞ്ഞു......പൊട്ടി..പൊട്ടി കരഞ്ഞു...

പരാജിതനായ ഒരു കള്ളകടത്തുകാരന്റെ വിലാപം.....


*വിരിയമിട്ട്:ചിത്രകഥകളിലും കാര്‍ട്ടൂണുകളിലും അടികിട്ടുമ്പോഴും മറിഞ്ഞ് വീഴുമ്പോഴും തലക്ക് ചുറ്റും നക്ഷത്രങ്ങള്‍ വരക്കുന്നത് ഭംഗിക്കല്ല എന്നു മനസ്സിലായ്...